പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്ന തരത്തിൽ തെറ്റായ പ്രചരണം ചിലർ നടത്തുകയാണെന്ന് എം വിജിൻ എം എൽ എ പറഞ്ഞു സർക്കാർ ഇത്തരത്തൽ ഒരു തീരുമാനം എടുത്തിട്ടില്ല. അനാവശ്യമായി ചില കേന്ദ്രങ്ങൾ ജനങ്ങളെ തെറ്റി ധരിപ്പിക്കാൻ നടത്തുന്ന ബോധപൂർവ്വമായ ശ്രമമാണിത്. ഇതിൽ ജനങ്ങൾ വഞ്ചിതരാകാൻ പാടില്ല. നിരന്തരമായ കടലാക്രമണം മൂലം തീരദേശവാസികൾ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഭവനം നഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നുണ്ടെങ്കിലും ഈ അവസ്ഥയ്ക്കൊരു ശാശ്വത പരിഹാര ഉണ്ടാകണം ഇതിനായി കടലാക്രമണം ഉൾപ്പെടെയുള്ള പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും തീരദേശവാസികളെ സംരക്ഷിക്കുക മാത്രമല്ല അവർക്ക് സുരക്ഷിത മേഖലകളിൽ ഭവനം ഒരുക്കുക എന്ന അതീവ പ്രാധാന്യമുള്ള ലക്ഷ്യവും സർക്കാർ മുന്നിൽ കാണുന്നു. തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ കടലാക്രമണ ഭീഷണിയിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേയ്ക്ക് മാറ്റിപാർപ്പിക്കുക വഴി അവരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പുനർഗേഹം എന്ന ബൃഹത് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത മേഖലയിൽ ഭവനമൊരുക്കി ഒരു സന്തുഷ്ട തീരമെന്ന സ്വപ്ന സാക്ഷാത്കാരമാണ് സർക്കാർ തീരദേശത്ത് ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം 8436 കുടുംബങ്ങൾ സംസ്ഥാനത്ത് മാറി താമസിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ളവരാണ്. ഇതിൽ 307 കണ്ണൂർ ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ മാത്രം 144 പേർ സുരക്ഷിത മേഖലയിൽ ഭൂമി കണ്ടെത്തി രജിസ്റ്റർ ചെയ്ത കഴിഞ്ഞു. അതോടൊപ്പം പുതിയങ്ങാടിയിൽ 14 പേരും, മാട്ടൂലിൽ 3 പേരും പദ്ധതിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുതിയങ്ങാടിയിൽ 136 പേരും മാട്ടൂലിൽ 106 പേരും വിമൂഖത പ്രകടിപ്പിച്ചു. പുതിയങ്ങാടിയിൽ 5 പേർ പുതിയ വീട് നിർമ്മിച്ച് താമസം ആരംഭിച്ചു. ഒരാൾ സ്ഥലം വാങ്ങുകയും ചെയ്തിട്ടുണ്ട്. പദ്ധതി പ്രകാരം നിർബന്ധിത പുനരധിവാസം സർക്കാർ ലക്ഷ്യമിടുന്നില്ല എന്നത് തീരദേശവാസികൾക്ക് അറിവുള്ളതുമാണ്. ആയതിനാലാണ് മാറി താമസിക്കുവാൻ സന്നദ്ധത അറിയിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ പുനരധിവാസം മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്നത് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരത്തിൽ തന്റെയും കുടുംബത്തിന്റെയും സുരക്ഷയും സന്തുഷ്ടമായ ഭാവിയും മുന്നിൽ കാണുന്ന എല്ലാ തീരദേശവാസികളും പദ്ധതിയുടെ ഭാഗവാക്കാകും എന്ന ഉറച്ച വിശ്വാസം സർക്കാരിനുള്ളത്. തീരദേശവാസികളെ നിർബന്ധിത പുനരധിവാസത്തിന് പ്രേരിപ്പിക്കുകയല്ല സർക്കാർ ലക്ഷ്യം. ഈ വസ്തുത നിലനിൽക്കെ, തീരദേശത്ത് കുടിയൊഴിപ്പിക്കൽ നടത്തുന്നുവെന്ന ദുഷ്പ്രചരണങ്ങളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.
m vijin