---
title: "കുട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ വന്‍നാശം; കാണാതായവരില്‍ ഒരു കുടുബത്തിലെ ആറ് പേര്‍; ആറ് മൃതദേഹം കിട്ടി; കടുവാപ്പാറയില്‍ റിസോര്‍ട്ട് മണ്ണിനടിയില്‍"
english_title: "heavy-rain-in-kottayam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5568/heavy-rain-in-kottayam"
published_at: "2021-10-16T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ad2decb08f_rain kerala.jpg"
keywords: []
---

# കുട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ വന്‍നാശം; കാണാതായവരില്‍ ഒരു കുടുബത്തിലെ ആറ് പേര്‍; ആറ് മൃതദേഹം കിട്ടി; കടുവാപ്പാറയില്‍ റിസോര്‍ട്ട് മണ്ണിനടിയില്‍

> **Lead Summary:** കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയം കുട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടുംബത്തിലെ ആറ് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കുട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ പത്ത് പേരെയാണ് കാണാതായത്. വന്‍നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. മൂന്ന് വീടുകള്‍ ഒലിച്ചു പോയി. പഞ്ചായത്ത് പൂര്‍ണമായി ഒറ്റപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

## Article Content

കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയം കുട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടുംബത്തിലെ ആറ് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കുട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ പത്ത് പേരെയാണ് കാണാതായത്. വന്‍നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. മൂന്ന് വീടുകള്‍ ഒലിച്ചു പോയി. പഞ്ചായത്ത് പൂര്‍ണമായി ഒറ്റപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്നു ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. 

**റിസോര്‍ട്ട് മണ്ണിനടിയില്‍** 

കടുവാപ്പാറയില്‍ റിസോര്‍ട്ടിന് മേല്‍ മണ്ണിടിഞ്ഞ് വീണ് റിസോര്‍ട്ട് മണ്ണിനടയില്‍പ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പീരുമേട്ടിലക്ക് എന്‍ഡിആര്‍ഫ് ടീമിനെ അയച്ചതായും മുട്ടും ഭാഗത്തും മണ്ണിടിച്ചിലുണ്ടായതായും മന്ത്രി പറഞ്ഞു. പെരിയാര്‍ വാലി പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

**ഒഴുക്കില്‍പ്പെട്ട കാറിലെ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടി** 

തൊടുപുഴ രജിസ്‌ട്രേഷനിലുള്ള കാറാണ് ഒഴുക്കില്‍പ്പെട്ടത്.  മുകളില്‍നിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയില്‍പ്പെട്ട കാര്‍ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുനിന്നു. സുരക്ഷാ ഭിത്തി തകര്‍ത്ത് കാറും ആളുകളും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. 

**രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തി** 

എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.എയര്‍ഫോഴ്സിനും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്‌സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും അടിയന്തരസാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്. 

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി ,തൃശ്ശൂര്‍  ജില്ലയിലെ ഷോളയാര്‍ ,ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി എന്നീ അണക്കെട്ടുകളില്‍   രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി  ,തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്തു എന്നിവിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5568/heavy-rain-in-kottayam)