തളിപ്പറമ്പ്: പറശ്ശിനിക്കടവ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു, സൗരോർജ പ്ലാന്റ് എന്നിവ തദ്ദേശസ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മാതൃശിശുപരിചരണ രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന സേവനമികവിലേക്ക് കുതിക്കുകയാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെന്നും പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും അമ്മമാർക്കും ലോകത്തെ ഏതൊരു വികസിത സമൂഹത്തിലും ലഭ്യമാകുന്ന പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സൗകര്യങ്ങളുള്ള നാല് കിടക്കകളും ഒരു വെന്റിലേറ്ററുമാണ് പീഡിയാട്രിക് ഐസിയുവിൽ സജ്ജമാക്കിയിട്ടുള്ളത്. ആഴ്ചയിൽ ആറ് ദിവസവും പീഡിയാട്രിക് ഒപി സൗകര്യവും, പന്ത്രണ്ട് കിടക്കകളോടുകൂടിയ പീഡിയാട്രിക് വാർഡും, പന്ത്രണ്ട് നവജാത ശിശുക്കളെ കിടത്താവുന്ന എസ്എൻസിയു സൗകര്യവും ഇവിടെയുണ്ട്.
തളിപ്പറമ്പ് മണ്ഡലം എംഎൽഎയും മന്ത്രിയുമായ എം വി ഗോവിന്ദൻ മാസ്റ്ററുടെ ആസ്‌തി വികസന ഫണ്ടിൽനിന്നനുവദിച്ച 29.50 ലക്ഷംരൂപ ചെലവഴിച്ചാണ് പീഡിയാട്രിക് ഐസിയു ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 30 കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിൽനിന്ന് പ്രതിദിനം 120 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും.
ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പത്തുശതമാനം ആശുപത്രിക്കും ബാക്കി കെഎസ്‌ഇബിക്കും നൽകും. ടാറ്റ പവർ സൊലൂഷൻസ് ലിമിറ്റഡാണ് പ്രവൃത്തി പൂർത്തിയാക്കിയത്. സംസ്ഥാനത്തെ മികച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്ന ലക്ഷ്യം കെെവരിക്കുന്നതിനായി 25 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച മാസ്റ്റർപ്ലാൻ ചടങ്ങിൽ പ്രകാശനം ചെയ്തു.
കളക്ടർ എസ്.ചന്ദ്രശേഖർ മാസ്റ്റർപ്ലാൻ ഏറ്റുവാങ്ങി. 2019 -20 ൽ എൻഎച്ച്എം പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തി കിറ്റ്കോ തയ്യാറാക്കിയതാണ് മാസ്റ്റർപ്ലാൻ.
ഒമ്പതുനിലകളിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് ലക്ഷ്യമിടുന്നത്. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് സി.കെ.ജീവൻലാൽ, ഡോ.അനിൽകുമാർ ഡിപിഎം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎം കൃഷ്ണൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വിഎം സീന, കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനീയർ സാനു ജോർജ്ജ്, കെ.സന്തോഷ്, പി.കെ.മുഹമ്മദ്കുഞ്ഞി, ഡോ.വെെശാഖ് വസന്തകുമാർ, തുടങ്ങിയവർ സംസാരിച്ചു.
women and child hospital