---
title: "വിസ്മയ കേസ്: കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്"
english_title: "vismaya case judgement"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44652/vismaya-case-judgement"
published_at: "2022-05-24T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c8c8398ac7_vac.jpg"
keywords: []
---

# വിസ്മയ കേസ്: കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്

> **Lead Summary:** **കൊല്ലം:** സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.കിരണ്‍ രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു.

## Article Content

**കൊല്ലം:** സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.കിരണ്‍ രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു.

സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. 498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍.

കുറ്റക്കാരന്‍ എന്നു കണ്ടെത്തയതിനു പിന്നാലെ കിരണ്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചിരുന്നു.

കിരണ്‍ കുമാറിന് പരമാവധി ശിക്ഷ നല്‍കണം എന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ സ്ത്രീധനത്തിനായി വിസ്മയയെ നിലത്തിട്ടു മുഖത്തു ചവിട്ടി.

ഒരുതരത്തിലുള്ള അനകമ്പയും പ്രതി അര്‍ഹിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. വിസ്മയ സ്ത്രീധന പീഡന കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന് പാഠമാവുന്ന വിധിയാണ് ഉണ്ടാവേണ്ടത്. കൊലപാതകമായി കണക്കാക്കാവുന്ന ആത്മഹത്യാണ് ഈ കേസില്‍ നടന്നിട്ടുള്ളത്.

പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 

കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയ്ക്കു ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുക്കണമെന്നും പ്രതിഭാഗം പറഞ്ഞു.

അച്ഛന് ഓര്‍മക്കുറവാണെന്നും നോക്കാന്‍ ആളില്ലെന്നും കിരണ്‍ കുമാര്‍ പറഞ്ഞു. ശിക്ഷാ വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടായിരുന്നു കിരണിന്റെ പ്രതികരണം. അമ്മയ്ക്കും രോഗങ്ങളണ്ട്. പ്രമേഹവും വാതവും രക്തസമ്മര്‍ദവുമുണ്ടെന്ന് കിരണ്‍ പറഞ്ഞു.
കുറ്റം ചെയ്തിട്ടില്ലെന്ന് കിരണ്‍ കോടതിയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44652/vismaya-case-judgement)