തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് നിർമാണം നടക്കുന്ന ഭാഗത്തെ റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂർണ്ണം.ദേശീയപാതാ നിർമ്മാണം നടക്കുന്ന മാന്തംകുണ്ട് -കീഴാറ്റൂർ പ്രദേശങ്ങൾ കാലം തെറ്റിവന്ന മഴയിൽ ചളിക്കുളമായി മാറി. കീഴാറ്റൂർ, മാന്തംകുണ്ട്, പാളയാട്, കണികുന്ന് അംഗൻവാടി, പുളിമ്പറമ്പ് ഭാഗത്തെ റോഡുകളാണ് ചെറു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഉപയോഗിക്കാനാകാത്ത വിധം ചെളി നിറഞ്ഞിരിക്കുന്നത്.
പുതിയ ദേശീയ പാത ബൈപാസ് കടന്നു പോകുന്ന ഭാഗത്തേക്ക് പ്രവർത്തിയുടെ ഭാഗമായി വലിയ വാഹനങ്ങൾ പോകുന്നതാണ് ചെളി വ്യാപിക്കാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. ചിറവക്ക് പട്ടുവം റോഡിലും പുളിമ്പറമ്പ് ജംങ്ഷൻ മുതൽ ചിറവക്ക് ലൂർദ് ആശുപത്രി വരെ ചെളി നിറഞ്ഞ് യാത്ര ദുഷ്കരമാണ്.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. അംഗൻവാടിയിലേക്ക് കുട്ടികളെ കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. വികസനത്തിനു വേണ്ടി വേനൽക്കാലം മുഴുവൻ പൊടിശല്യം സഹിച്ച നാട്ടുകാർ മഴയെത്തിയതോടെ ചെളി കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ്. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം.
manthamkund road