---
title: "ചിറവക്ക് തമ്പുരാൻ നഗറിൽ റോഡ് ഇടിഞ്ഞ സംഭവം; ഡെപ്യൂട്ടി കളക്ടറും ഉദ്യോഗസ്ഥരും നാളെ സ്ഥലം സന്ദർശിക്കും"
english_title: "Chiravakku Thamburan Nagar Road Collapse Officials Visit Taliparamba News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380271/chiravakku-thamburan-nagar-road-collapse-officials-visit-taliparamba"
published_at: "2026-08-28T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91b80a97226_1000815581.jpg"
keywords: ["Taliparamba News", "Road Collapse Kannur", "Chiravakku News"]
---

# ചിറവക്ക് തമ്പുരാൻ നഗറിൽ റോഡ് ഇടിഞ്ഞ സംഭവം; ഡെപ്യൂട്ടി കളക്ടറും ഉദ്യോഗസ്ഥരും നാളെ സ്ഥലം സന്ദർശിക്കും

> **Lead Summary:** **തളിപ്പറമ്പ്: **ചിറവക്ക് തമ്പുരാൻ നഗറിൽ അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് റോഡ് ഇടിഞ്ഞ സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ് വിഭാഗം തുടങ്ങിയ ഉദ്യോഗസ്ഥർ നാളെ സ്ഥലം സന്ദർശിക്കും.

## Article Content

**തളിപ്പറമ്പ്: **ചിറവക്ക് തമ്പുരാൻ നഗറിൽ അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് റോഡ് ഇടിഞ്ഞ സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ് വിഭാഗം തുടങ്ങിയ ഉദ്യോഗസ്ഥർ നാളെ സ്ഥലം സന്ദർശിക്കും.

തളിപ്പറമ്പ് എംഎൽഎ എം.വി. ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നത്. എംഎൽഎ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു.

റോഡിന് സമീപത്തെ സ്ഥലം ഉടമ മണ്ണെടുത്തതിനെ തുടർന്നാണ് റോഡ് അപകടാവസ്ഥയിലായത്. മണ്ണെടുത്തവർക്ക് 34.75 ലക്ഷം രൂപ പിഴ ചുമത്താൻ തളിപ്പറമ്പ് നഗരസഭ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. നാല് മാസത്തിനുള്ളിൽ മണ്ണിടിഞ്ഞ ഭാഗം കെട്ടിയുയർത്തി റോഡ് പൂർവ്വസ്ഥിതിയിലാക്കാനും മണ്ണെടുത്തവർക്ക് നിർദ്ദേശം നൽകിയിരുന്നു.

മണ്ണെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നഗരസഭ ഉദ്യോഗസ്ഥർക്ക് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നഗരസഭ ചെയർമാൻ പി.കെ. സുബൈറിന്റെ നേതൃത്വത്തിൽ അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. റജില, മൂന്നാം വാർഡായ രാജരാജേശ്വരം കൗൺസിലർ പി. ലതിക എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.

അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി മണ്ണെടുത്തതിനും നിർദ്ദിഷ്ട കാലാവധിക്കുള്ളിൽ ആദ്യഘട്ട നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനുമാണ് നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ എസ്. സീന സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഴ ചുമത്താൻ തീരുമാനിക്കുകയും അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തത്.

ആഗസ്റ്റ് ഒന്നിനുണ്ടായ കനത്ത മഴയെ തുടർന്നാണ് ചിറവക്ക് - തമ്പുരാൻ നഗർ റോഡ് ഇടിഞ്ഞത്. ഇതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനയാത്രയും കാൽനട യാത്രയും തടസ്സപ്പെട്ടിരുന്നു.

റോഡിന് താഴെയുള്ള ഭാഗത്ത് വീട്, ഷോപ്പ് എന്നിവ നിർമ്മിക്കാൻ കെ.പി. ഷാഹിൽ, മുഹമ്മദ് ഇർഷാദ് എന്നിവരാണ് നഗരസഭയിൽ നിന്നും അനുമതി തേടിയത്. കുത്തനെയുള്ള സ്ഥലമായതിനാൽ ഇവരുടെ അപേക്ഷ പ്രകാരം 6648 ടൺ മണ്ണ് ഖനനം ചെയ്യാൻ നഗരസഭ അനുമതി നൽകി 2.65 ലക്ഷം രൂപ ഫീസായി സ്വീകരിക്കുകയും മണ്ണെടുക്കാനുള്ള 400 പാസുകൾ അനുവദിക്കുകയും ചെയ്തിരുന്നു. പാസ് വാങ്ങിയ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ അടിത്തറയെങ്കിലും നിർമ്മിക്കണമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു.

2025 ഫെബ്രുവരി 11 മുതൽ 2026 ജനുവരി 10 വരെയാണ് ഖനനത്തിന് അനുമതി നൽകിയത്. ഖനനത്തിനെതിരെ നാട്ടുകാർ തമ്പുരാൻ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ രംഗത്ത് വരികയും ജില്ലാ കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നുവെങ്കിലും അപ്പോഴേക്കും ഖനനം തുടങ്ങിയതാണ് റോഡ് ഇടിയാൻ കാരണമായത്.

വീട് നിർമ്മിക്കാൻ അനുമതി വാങ്ങിയവർ ഒരു വർഷം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ അടിത്തറ പോലും നിർമ്മിച്ചിട്ടില്ല. കൂടാതെ അനുവദിച്ചതിൽ അധികമായി 2682 ക്യൂബിക് മീറ്റർ മണ്ണ് ഖനനം ചെയ്തതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഈ രണ്ട് ലംഘനങ്ങൾക്കുമായി അഞ്ച് ഇരട്ടി പിഴ ഈടാക്കാൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്.

മണ്ണ് നീക്കിയ സ്വകാര്യ വ്യക്തി കോൺക്രീറ്റ് ഭിത്തി പണിത് വാഹനഗതാഗതം സുഗമമാക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടായത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും അതിന്റെ പ്രവൃത്തി ആരംഭിക്കാൻ സ്വകാര്യ വ്യക്തി തയ്യാറാകാത്ത സാഹചര്യത്തിൽ വാർഡ് കൗൺസിലറുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ചൊവ്വാഴ്ച നിരാഹാരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എംഎൽഎ ഓഫീസ് സ്ഥിതി ചെയ്യുന്ന ചിറവക്കിലെ ഹാപ്പിനസ് സ്ക്വയറിലാണ് നിരാഹാര സമരം നടത്തുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380271/chiravakku-thamburan-nagar-road-collapse-officials-visit-taliparamba)