---
title: "നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി"
english_title: "Nitin raj's death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355821/nitin-rajs-death"
published_at: "2026-04-27T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef6c9873808_1000500891.jpg"
keywords: []
---

# നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി

> **Lead Summary:** **കണ്ണൂര്‍:** അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ മൂന്നാം വർഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കേസിലെ രണ്ടാം പ്രതി ഡോക്ടർ കെ.ടി സംഗീത നമ്പ്യാര്‍ പ്രത്യേകഅന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയുടെ മൊഴിയെടുത്തു. ഇതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തിയ സംഗീത നമ്പ്യാരെ ജാമ്യത്തിൽ വിട്ടയച്ചു.

## Article Content

**കണ്ണൂര്‍:** അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ മൂന്നാം വർഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കേസിലെ രണ്ടാം പ്രതി ഡോക്ടർ കെ.ടി സംഗീത നമ്പ്യാര്‍ പ്രത്യേകഅന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയുടെ മൊഴിയെടുത്തു. ഇതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തിയ സംഗീത നമ്പ്യാരെ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം കോടതി സംഗീതയ്ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് പ്രതി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.

ഡോക്ടർസംഗീത നമ്പ്യാര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യവിധിയില്‍ പറഞ്ഞിരുന്നത്. നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളുകയും ചെയ്തിരുന്നു. ഒന്നാം പ്രതിയായ റാമിന്റെ വാദങ്ങള്‍ തള്ളിയ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിന്‍, 2026 ഏപ്രില്‍ 10-നാണ് ആത്മഹത്യ ചെയ്തത്.

ജാതിയുടെയും നിറത്തിന്റെയും പേരില്‍ എച്ച് ഒഡിയായ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം കോടതിയില്‍ ഉന്നയിച്ചു. അധിക്ഷേപിച്ചവരുടെ ഫോട്ടോകള്‍ നിതിന്‍ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും, ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. സംഭവത്തിൽ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേരെ നോയിഡയിൽ നിന്നും പൊലിസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ആത്മഹത്യ പ്രേരണാ കേസിൽ ഒന്നാം പ്രതിയാക്കപ്പെട്ട വകുപ്പുതലവൻ ഡോക്ടർ എം കെ റാം ഇതിന് ശേഷം ഒളിവിലാണ്. ഇയാൾക്കായി ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355821/nitin-rajs-death)