അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാനെന്ന പേരിൽ പാപ്പിനിശ്ശേരിയിലെ ജനവാസ കേന്ദ്രത്തിൽ മണലൂറ്റൽ കേന്ദ്രവും ഫിൽട്ടറിങ്ങ് യൂണിറ്റും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ നടപടി പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ അഴീക്കോട് എം.എൽ.എ. നിലപാട് വ്യക്തമാക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി.
നൂറുകണക്കിന് ജനങ്ങൾ അധിവസിക്കുന്നതും സ്കൂൾ, മദ്രസ്സ, അംഗനവാടികൾ എന്നിവയൊക്കെ പ്രവർത്തിക്കുന്ന പ്രദേശത്താണ് മണലൂറ്റൽ കേന്ദ്രം സ്ഥാപിക്കുന്നത്. ശുദ്ധജലവും ശുദ്ധവായുവും നിഷേധിക്കുകയും ജനങ്ങളുടെ സുഗമമായ സഞ്ചാര മാർഗ്ഗത്തെ തടസ്സപ്പെടുത്തുകയും മണലൂറ്റൽ മൂലം കര തന്നെ ഇല്ലാതായി ഒരു പ്രദേശത്തെ ജനവാസത്തെ തന്നെ തകിടം മറിക്കുന്ന ഈ പദ്ധതി ആർക്ക് വേണ്ടിയാണെന്ന് സർക്കാറും എം.എൽ.എ യും വിശദീകരിക്കണം.

കുത്തകമുതലാളിമാർക്ക് തടിച്ചു കൊഴുക്കാനുള്ള പദ്ധതികൾ ജനങ്ങളുടെ ജീവനും സ്വത്തുക്കളും കവർന്നെടുത്തു കൊണ്ടാകരുത്. ജനപ്രതിനിധിയെന്ന നിലയിൽ എം.എൽ.എ കൂട്ടുനിൽക്കരുത്. അതോടൊപ്പം, ഈ വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ വാസികൾക്കും പൊതു പ്രവർത്തകർക്കുമുള്ള ആശങ്ക അകറ്റണം. അതിന് പകരം തന്നെ സമീപിച്ച പൊതു പ്രവർത്തകരോട് ഇക്കാര്യത്തിൽ എം.എൽ.എ. വളരെ മോശമായി പെറുമാറിയെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇത് ദൗർഭാഗ്യകരമാണ്.
മണലൂറ്റൽ കേന്ദ്രത്തിനും ഫിൽട്ടറിങ്ങ് യൂണിറ്റിനും എതിരെ സമരം നടത്തുന്ന ജനകീയ സമിതിക്ക് മുസ്ലിം ലീഗിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പ്രദേശം അദ്ദേഹം സന്ദർശിച്ചു.
Sand mining in Pappinissery