---
title: "ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി"
english_title: "Hema Committee report"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230274/hema-committee-report"
published_at: "2024-08-22T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c70a622972c_download_(3).jfif"
keywords: []
---

# ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി

> **Lead Summary:** **കൊച്ചി :** ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളല്ലേ എന്ന് കോടതി. റിപ്പോർട്ട് പുറത്തുവിട്ടതായി സർക്കാർ കോടതിയിൽ മറുപടി നൽകി. റിപ്പോർട്ട് പൊതുമധ്യത്തിലുണ്ടെന്നും സർക്കാരിന്റെ വിശദീകരണം. അതേസമയം, കുറ്റാരോപിതരുടെ വിവരങ്ങൾ കൈവശമില്ലെന്ന് സർക്കാർ വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സാധ്യമാണോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയമാണെന്നും കോടതി.

## Article Content

**കൊച്ചി :** ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളല്ലേ എന്ന് കോടതി. റിപ്പോർട്ട് പുറത്തുവിട്ടതായി സർക്കാർ കോടതിയിൽ മറുപടി നൽകി. റിപ്പോർട്ട് പൊതുമധ്യത്തിലുണ്ടെന്നും സർക്കാരിന്റെ വിശദീകരണം. അതേസമയം, കുറ്റാരോപിതരുടെ വിവരങ്ങൾ കൈവശമില്ലെന്ന് സർക്കാർ വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സാധ്യമാണോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയമാണെന്നും കോടതി.

റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന കുറ്റാരോപിതർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവതരം ആണല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം സാധ്യമാണോ എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. സമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളാണ് ഇരകൾ എന്നും കോടതി ചൂണ്ടിക്കാട്ടി. ജഡീഷ്യൽ കമ്മീഷൻ അല്ല ജുഡീഷ്യൽ കമ്മിറ്റിയെയാണ് നിയോഗിച്ചത് എന്ന് സർക്കാർ വ്യക്തമാക്കി. അതിനാൽ പരാതി ലഭിക്കാതെ തുടർനടപടികളിലേക്ക് കടക്കാൻ പരിമിതിയുണ്ട്. മാത്രമല്ല കുറ്റാരോപിതരുടെ പേര് വിവരങ്ങൾ സർക്കാരിന്റെ കൈവശമില്ല. അവ മറച്ചാണ് കമ്മറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.

പരാതിയുള്ളവർ നൽകിയാൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞു. തുടർന്നാണ് നിയമപരമായ സാധ്യതകൾ പരിശോധിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചത്. അതിജീവിതകൾ പരാതിയുമായി മുന്നോട്ടു വരാൻ തയ്യാറുണ്ടോ എന്ന് പരിശോധിക്കണം. ഇക്കാര്യം വ്യക്തമാക്കി സർക്കാരിൻറെ നിലപാട് രേഖാമൂലം കോടതിയെ അറിയിക്കണം. ഒപ്പം റിപ്പോർട്ടിന്റെ പൂർണ്ണരൂപം മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനും ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കേസിൽ വനിതാ കമ്മീഷനെ കോടതി സ്വമേധയാ കക്ഷി ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230274/hema-committee-report)