ചക്കരക്കൽ: കഴിഞ്ഞ ദിവസം മുണ്ടേരി പടന്നോട്ട്മൊട്ടക്ക് സമീപം ഷൈനാ നിവാസിൽ ഭാസ്ക്കരന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ ബേക്കലിൽ മത്സ്യവ്യാപാരിയെ കുത്തിയ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാർ തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഇന്ന് രാവിലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുശീൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർ ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ബേക്കൽ പോലീസ് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച രാത്രിയാണ് ഉദുമ കോടിക്കുളത്ത് പാലക്കുന്ന് സ്വദേശിയായ മത്സവ്യാപാരിയും ബോട്ട് ഉടമയുമായ ഹനിഫ എന്ന ചിമ്മിണി ഹനിഫയെ (46) ക്വട്ടേഷൻ സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
ഹനീഫയെ വധിക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം സഞ്ചരിച്ച കാറാണ് മുണ്ടേരി പടന്നോട്ടെ വിട്ടുമുറ്റത്ത് കണ്ടെത്തിയെന്ന്ഇന്നലെ സൂചന നൽകിയിരുന്നു. കാർ മുക്കോളി സ്വദേശി സുധീഷിൻ്റെ പേരിലുള്ള താണെന്ന് ഇന്നലെ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ബേക്കൽ പോലീസ് പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരുകയാണ്. അതേസമയം കണ്ണൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണോ സംഭവത്തിന് പിന്നിലെന്ന സംശയവും ശക്തമായിട്ടുണ്ട്.
crime