തിരുവനന്തപുരം : രാജ്യത്തെ ക്രിമിനൽ നിയമങ്ങളായ 1860 ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരം പുതിയ നിയമങ്ങൾ ജൂലൈ 1 മുതൽ നടപ്പിലാകുമെന്നു കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അറിയിച്ചു.
നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന നിയമ നിര്‍വഹണ സമവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നിവയാണ് പുതിയ നിയമങ്ങൾ. 511 സെക്‌ഷനുകളുള്ള ഐപിസിക്കു പകരമായാണ് 358 സെക്‌ഷനുകളുള്ള ബിഎന്‍എസ് നിലവിൽ വരുന്നത്. നിയമപ്രകാരം 15 ദിവസത്തെ പൊലീസ് കസ്റ്റഡിയുടെ ദൈർഘ്യം 90 ദിവസമാകും. 20 കുറ്റകൃത്യങ്ങള്‍ പുതുതായി ചേര്‍ക്കുകയും 33 എണ്ണത്തിൽ ശിക്ഷാകാലാവധി വർധിപ്പിക്കുകയും 83 എണ്ണത്തിൽ പിഴ വർധിപ്പിക്കുകയും 23 കുറ്റങ്ങളിൽ നിർബന്ധിത ശിക്ഷാകാലാവധി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിആര്‍പിസിയിലെ 484 സെക്‌ഷനുകൾക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ 531 സെക്‌ഷനുകളുണ്ടാകും. പഴയ നിയമത്തിലെ 177 വകുപ്പുകളാണ് മാറ്റിയത്. 9 പുതിയ വകുപ്പുകളും 39 ഉപവകുപ്പുകളും ചേർത്തു.
New criminal laws