---
title: "കണ്ണൂർ ആർ ടി ഒ ഓഫീസിലെ  വിജിലൻസ് റെയ്ഡ്: രണ്ടുപേർക്ക് സസ്പെൻഷൻ"
english_title: "suspension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102787/suspension"
published_at: "2023-03-13T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ec04828f0a_news-card-Recovered.jpg"
keywords: []
---

# കണ്ണൂർ ആർ ടി ഒ ഓഫീസിലെ  വിജിലൻസ് റെയ്ഡ്: രണ്ടുപേർക്ക് സസ്പെൻഷൻ

> **Lead Summary:** **കണ്ണൂര്‍: മൂ**ന്നു വര്‍ഷം മുമ്പ് കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വിജിലന്‍സ്‌ നടത്തിയ റെയ്‌ഡില്‍ പണവും രേഖകളും പിടിച്ച സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവ സമയത്ത് ആര്‍ടി ഓഫീസിലെ ജൂണിയര്‍ സൂപ്രണ്ടും ഇപ്പോള്‍ കാസര്‍ഗോഡ് ജോലി ചെയ്തു വരുന്ന പ്രദീപ്‌കുമാര്‍, കണ്ണൂര്‍ ഓഫീസിലെ പാര്‍ട്‌ ടൈം സ്വീപ്പര്‍ രാധ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

## Article Content

**കണ്ണൂര്‍: മൂ**ന്നു വര്‍ഷം മുമ്പ് കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വിജിലന്‍സ്‌ നടത്തിയ റെയ്‌ഡില്‍ പണവും രേഖകളും പിടിച്ച സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവ സമയത്ത് ആര്‍ടി ഓഫീസിലെ ജൂണിയര്‍ സൂപ്രണ്ടും ഇപ്പോള്‍ കാസര്‍ഗോഡ് ജോലി ചെയ്തു വരുന്ന പ്രദീപ്‌കുമാര്‍, കണ്ണൂര്‍ ഓഫീസിലെ പാര്‍ട്‌ ടൈം സ്വീപ്പര്‍ രാധ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

വിജിലന്‍സ്‌ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തില്‍ 2020 ജൂലൈ 30നായിരുന്നു റെയ്‌ഡ്‌. ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഏജന്‍റുമാരെ ഉപയോഗിച്ച്‌ ജീവനക്കാര്‍ പണം വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്‌ഡില്‍ കണക്കില്‍പ്പെടാത്ത 31,210 രൂപയാണ്‌ പിടിച്ചെടുത്തത്‌. പാര്‍ട്‌ടൈം സ്വീപ്പര്‍ രാധയുടെ കൈവശമായിരുന്നു 21,000 രൂപ. ഇവരുടെ ബാഗില്‍നിന്ന്‌ അപേക്ഷകളടക്കം നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. പ്രദീപ്‌കുമാറില്‍നിന്ന്‌ 4500 രൂപയും പിടിച്ചെടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത അഞ്ഞൂറോളം ഫയലുകളും റെയ്‌ഡില്‍ കണ്ടെടുത്തിരുന്നു.

അപേക്ഷകരക്ക് തപാലില്‍ അയയ്ക്കേണ്ട രേ ഖകളും അയയ്ക്കാത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഓഫീസില്‍ ഒരു പെട്ടിയില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ കവറുകളിലാക്കിയ നിലയിലും പണം കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായി ഏജന്‍റുമാരാണ്‌ അപേക്ഷ സ്വീകരിക്കുന്നതെന്നും നേരിട്ടയക്കേണ്ട ഡ്രൈവിംഗ്‌ ലൈസന്‍സ്‌, ആര്‍സി അടക്കമുള്ളവ ഏജന്‍റുമാര്‍വഴിയാണ്‌ നല്‍കുന്നതെന്നും വിജിലന്‍സ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി തപാലില്‍ വന്ന നിരവധി അപേക്ഷകളുടെ കവര്‍ ഒരുവര്‍ഷത്തിലേറെയായി പൊട്ടിക്കാതെ കിടക്കുന്നതും വിജിലന്‍സ്‌ പിടിച്ചെടുത്തിരുന്നു. കാന്‍സര്‍ ബാധിതനായ സഹപ്രവര്‍ത്തകന് ധനസഹായം നല്‍കാനായി ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത പണവും ക്ഷേമനിധിയില്‍ അടയ്ക്കാന്‍ ഓട്ടോ തൊഴിലാളികള്‍ നല്‍കിയ പണവുമാണ് ഇതെന്നായിരുന്നു ആരോപണ വിധേയര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോട് സംഭവ സമയത്ത് പറഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102787/suspension)